Wednesday, June 15, 2016

വെളിപ്പാട് 21, 22, ഭവിഷ്യവാദത്തിൻറെ (futurism) പൊള്ളത്തരങ്ങൾ.

ക്രിസ്തുവിൽ പ്രിയരേ,

വെളിപ്പാട് പുസ്തകത്തെ പറ്റിയുള്ള പൊതുവായ ധാരണ അത് ആർക്കും മനസ്സിലാക്കുവാൻ കഴിയില്ല, അതുകൊണ്ടുതന്നെ അത് പഠിക്കേണ്ട ആവശ്യമില്ല എന്നാണ്. മുഖവുരയിൽ തന്നെ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടുള്ള ഒരേയൊരു പുസ്തകം വെളിപ്പാടാണ്:
വെളി 1:3 ഈ പ്രവചനത്തിന്‍റെ വാക്കുകൾ വായിച്ചുകേള്‍പ്പിക്കുന്നവരും, കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നത് പാലിക്കുന്നവരും അനുഗ്രഹീതര്‍...
Rev 1:3 Blessed is he that readeth, and they that hear the words of this prophecy, and keep those things which are written therein:...
ഞാൻ ഒരു വെളിപ്പാട് പണ്ഡിതനാണെന്നോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എൻറെ കൈവശം ഉണ്ടെന്നോ അവകാശപ്പെടുന്നില്ല. എന്നെക്കാൾ ബുദ്ധിവൈഭവമുള്ളവരുടെ മുന്നിൽ എനിക്ക് അറിയാവുന്നത് പങ്കുവെക്കുന്നു എന്നേയുള്ളൂ. യേശുദാസിൻറെ മുന്നിൽ നമ്മുടെ കുട്ടികളെ പാടിപ്പിക്കുന്നത് അവർ യേശുദാസിനേക്കാൾ പ്രാവീണ്യമുള്ളവരായതിനാൽ അല്ലല്ലോ? അദ്ദേഹത്തിൻറെ അഭിപ്രായവും മാർഗദർശനവും ലഭിക്കുവാനല്ലേ? അതുപോലെ ഒരു ഉദ്യമമായി ഇതും കണക്കാക്കിയാൽ മതി.

വെളിപ്പാട് പുസ്തകത്തിൻറെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങളെ ഒരു സിനിമയുടെ അന്ത്യത്തോട് ഉപമിക്കാം.
അദ്ധ്യായം 20: നായകൻ ഉപദ്രവകാരിയായ വില്ലനെ പിടിച്ചുകെട്ടി തടവിലാക്കുന്നു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ വില്ലൻ വീണ്ടും അനുചരന്മാരുമായി ആക്രമിക്കുവാൻ വരുന്നു, ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു.
അദ്ധ്യായം 21: നായകനും നായികയും ഒന്നിക്കുന്നു, വിവാഹം, വിവാഹസദ്യ.
അദ്ധ്യായം 21: ശുഭം - THE END, അല്ലെങ്കിൽ A film by ഇന്നയാൾ എന്ന് എഴുതിക്കാണിക്കുന്നു.
സിനിമ കഴിഞ്ഞു, ഇനി വീട്ടിലേക്ക് മടങ്ങാം എന്ന് കരുതുമ്പോഴാണ് പ്രശ്നം: ഇനിയും സിനിമ കഴിഞ്ഞിട്ടില്ല! അതാണ് ഈ ലേഖനത്തിൻറെ വിഷയം.

പുതിയ ആകാശവും ഭൂമിയും നിലവിൽ വന്നതിന് ശേഷം...

വെളി 21:1 ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
Rev 21:1 And I saw a new heaven and a new earth: for the first heaven and the first earth were passed away; and there was no more sea.
ആദ്യത്തെ ആകാശവും ആദ്യത്തെ  ഭൂമിയും നശിപ്പിക്കപ്പെട്ടതിന് ശേഷമാണ് പുതിയ ആകാശവും പുതിയ  ഭൂമിയും സ്ഥാപിക്കപ്പെട്ടത് എന്നത് സന്ദർഭത്തിൽ നിന്നും വ്യക്തമാണല്ലോ? പഴയ ആകാശവും ഭൂമിയും നശിപ്പിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ പറ്റി പത്രോസ്:
2പത്രോ 3:7 ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ അഗ്നിയ്ക്കായി സൂക്ഷിക്കപ്പെട്ട്, ന്യായവിധിയും ഭക്തിഹീനരായ മനുഷ്യരുടെ നാശവും സംഭവിക്കുവാന്‍ ഉള്ള ദിവസത്തേക്ക് കാത്തുവെച്ചിരിക്കുന്നു.
2Pe 3:7 But the heavens and the earth, which are now, by the same word are kept in store, reserved unto fire against the day of judgment and perdition of ungodly men.
നിലവിലുള്ള ആകാശവും ഭൂമിയും അഗ്നിയാൽ നശിപ്പിക്കപ്പെടേണ്ടതിൻറെ ആവശ്യകത ഭക്തിഹീനരായ മനുഷ്യരുടെ നാശമാണ്.

നമ്മൾ കാത്തുകൊണ്ടിരിക്കുന്ന ലോകത്തെ പറ്റി പത്രോസ്:
2പത്രോ 3:13 നമ്മൾ അവിടുത്തെ വാഗ്ദാനം പോലെ നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
2Pe 3:13 Nevertheless we, according to his promise, look for new heavens and a new earth, wherein dwelleth righteousness.
അതേ ഭൂമിയെ പറ്റിയല്ലേ വെളിപ്പാട് 21ൽ എഴുതിയിരിക്കുന്നത്? നീതി വസിക്കുന്ന പുതിയ ഭൂമിയിലെ ശോഭനമായ അവസ്ഥയെ പറ്റി യോഹന്നാൻ, വീണ്ടും:
വെളി 21:4 അവിടന്ന് അവരുടെ കണ്ണിൽ നിന്നും കണ്ണുനീരെല്ലാം തുടച്ചുകളയും.
ഇനി മരണം ഉണ്ടാകുകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല
; ഒന്നാമത്തേത് കഴിഞ്ഞുപോയി;
Rev 21:4 And God shall wipe away all tears from their eyes; and there shall be no more death, neither sorrow, nor crying, neither shall there be any more pain: for the former things are passed away. 

ദേ, സ്വർഗത്തിൽ കട്ടുറുമ്പല്ല, രാജവെമ്പാല!


നീതി വസിക്കുന്ന പുതിയ ഭൂമിയിൽ കണ്ണീര്, മരണം, ശാപം, ദുഃഖം, മുറവിളി, കഷ്ടത എന്നിവയൊന്നും ഇല്ല, ഭക്തിഹീനർ ഇല്ല എന്നൊക്കെ എത്രയോ തവണ കേട്ട് സന്തോഷിച്ചതാണല്ലേ? ആ നല്ലകാലം വരുവാൻ കാത്തിരിക്കാത്തവരുണ്ടോ? സന്തോഷിക്കുവാൻ വരട്ടെ, നമുക്കൊരുമിച്ച് ബാക്കി വേദഭാഗവും കൂടെ വായിക്കാം.

വെളിപ്പാട് 21ൻറെ ബാക്കി ഭാഗം മുഴുവനും ആരെല്ലാം പുതിയ യെരൂശലേമിൽ ഉണ്ടാകും, ഉണ്ടാകില്ല, നഗരത്തിൻറെ ഘടന എന്നിവയുടെ വിവരണമാണ്. ഈ ലേഖനത്തിന് പ്രസക്തമായ ഒരു വചനം മാത്രം വായിക്കാം:
വെളി 21:25 അതിന്‍റെ കവാടങ്ങള്‍ പകലില്‍ അടയ്ക്കുകയില്ല;  അവിടെ രാത്രി ഇല്ല.
Rev 21:25 And the gates of it shall not be shut at all by day: for there shall be no night there.
അതായത്, സ്റ്റേറ്റ് ബാങ്കിൻറെ ഏ.റ്റി.എം പോലെ 27 മണിക്കൂറും, ആഴ്ചയിലെ 7 ദിവസവും കവാടങ്ങൾ തുറന്നിരിക്കും!

കവാടത്തിന് പുറത്ത് ആരൊക്കെയുണ്ടെന്ന് അറയേണ്ടേ?
വെളി 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കൊലപാതകികളും വിഗ്രഹാരാധകരും അസത്യം ഇഷ്ടപ്പെടുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരും പുറത്തായിരിക്കും.
Rev 22:15 For without are dogs, and sorcerers, and whoremongers, and murderers, and idolaters, and whosoever loveth and maketh a lie.
“വേലികെട്ടാത്ത മണ്ണും താലികെട്ടാത്ത പെണ്ണും ഒരുപോലെ അപകടകാരികളാണ്” എന്ന് പഴമക്കാർ പറയും. (ഈ പഴമൊഴിശങ്കരാടി തീക്കടൽ എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റുകൾ എനിക്ക് പൊങ്കാലയിടരുതേ, ഒരു പഴമൊഴി പറഞ്ഞൂ എന്നേയുള്ളു.) അതാണ് പുതിയ യെരൂശലേമിൻറെ അവസ്ഥ. ആദാമിനെയും ഹവ്വയെയും ഏദേൻ തോട്ടത്തിൽ നിന്നും ഇറക്കിവിട്ടപ്പോൾ തോട്ടത്തിന് കാവലിനായി കെരൂബുകളെ നിയമിച്ച കർത്താവ് ഇവിടെ അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഏർപ്പെടുത്തിയതായി എഴുതപ്പെട്ടിട്ടില്ല. പാപികളാരും അകത്ത് വരില്ല എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ടുണ്ട് (വെളി 21:27)

ഒരുപക്ഷേ, ആരെങ്കിലും ഈ വചനം പുതിയ യെരൂശലേമിനെ പറ്റിയല്ല എന്ന് വാദിച്ചേക്കാം, അവർ ദയവായി വെളി 22:14ഉം വെളി 21:25ഉം താരതമ്യം ചെയ്ത് പഠിക്കുവാൻ അപേക്ഷിക്കുന്നു.

വളരെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്:

  • പാപികളെ സംഹരിക്കുവാൻ ഭൂമിയെയും ആകാശത്തെയും ചുട്ട് ചാമ്പലാക്കിയിട്ട് ഈ പാപികൾ എങ്ങനെ ബാക്കിയായി? ചാമ്പലാക്കിയതുകൊണ്ട് ദൈവം എന്ത് നേടി, എന്ത് തെളിയിച്ചു?
  • ഇപ്പോഴുള്ള ഭൂമിയിൽ പാപം ഉണ്ടാകുവാൻ കാരണം പിശാചാണെങ്കിൽ പിശാച് നശിപ്പിക്കപ്പെട്ട ശേഷം (വെളി 20:10) പുതിയ യെരൂശലേമിന് തൊട്ടുപുറത്ത് പാപികൾ എങ്ങനെ ഉണ്ടായി?
  • നമുക്ക് ചുറ്റും ഇപ്പോഴും ഇത്തരത്തിലുള്ള പാപികൾ ഇല്ലേ? ഇതേ അവസ്ഥ പുതിയ യെരൂശലേമിലും നിലനിൽക്കുമെങ്കിൽ ഇപ്പോഴും അപ്പോഴും തമ്മിലുള്ള വ്യത്യാസം എന്ത്?

എന്ത്‽ പുതിയ യെരൂശലേം വന്നശേഷം രോഗമില്ലേ?

വെളി 22:2 വീഥിയുടെ നടുവില്‍ നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അത് 12 വിധം ഫലം കായ്ച്, മാസംതോറും അതാത് ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു.
Rev 22:2  In the midst of the street of it, and on either side of the river, was there the tree of life, which bare twelve manner of fruits, and yielded her fruit every month: and the leaves of the tree were for the healing of the nations.
“രോഗികള്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല” (മത്താ 9:12) എന്ന് പറഞ്ഞത് പോലെ, രോഗമുള്ളവർക്കല്ലേ രോഗശാന്തി ആവശ്യമുള്ളൂ? രോഗം ഉണ്ടാകുവാനുള്ള സാദ്ധ്യത, മരണം, കണ്ണുനീര്, മുറവിളി, ദുഖം എന്നിവയെല്ലാം ഉണ്ടാകുവാനുള്ള സാദ്ധ്യതയല്ലേ? അപ്പോൾ വെളി 21:4ൽ പറഞ്ഞ കാര്യങ്ങളോ?

ദൈവവചനത്തിൽ വൈരുദ്ധ്യങ്ങളുണ്ടോ?



നാം ഇതുവരെ അവലോകനം ചെയ്ത വചനങ്ങളുടെ അടിസ്ഥാനത്തിൽ ദൈവവചനത്തിൽ വൈരുദ്ധ്യങ്ങളുണ്ട് എന്ന ധാരണ ഉണ്ടാകാം. ദൈവവചനത്തിൽ അല്ല വൈരുദ്ധ്യങ്ങൾ, അവയെ അക്ഷരശഃ വ്യാഖ്യാനിച്ച സഭയുടെ പ്രബോധനത്തിലാണ് വൈരുദ്ധ്യം. ഭയം വിൽക്കുവാൻ വേണ്ടി മതം പ്രതീകങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റിയപ്പോഴാണ് വൈരുദ്ധ്യം സംഭവിച്ചത്.

പഴയനിയമത്തിൽ ഭൂമിയെയും ആകാശത്തെയും നശിപ്പിക്കും എന്ന പ്രവചനങ്ങളും അവയുടെ പൂർത്തീകരണവും മുൻവിധികളില്ലാതെ, വേദപുസ്തകവും ലോകചരിത്രവും മാത്രം ആധാരമാക്കി പഠിച്ചാൽ പ്രഥമദൃഷ്ട്യാ വൈരുദ്ധ്യങ്ങൾ എന്ന് തോന്നുന്ന സംഗതികളുടെ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു ഉദാഹരണം ഇവിടെ കഴിയുന്നത്ര ചുരുക്കമായി അവതരിപ്പിക്കുന്നു:

ഏശാവിൻറെ അപരനാമമാണ് ഏദോം എന്ന് അറിയാമല്ലോ? (ഉൽ 25:30) ഏദോമിൻറെ വാസസ്ഥലത്തിന് സേയീർ (ഒരു മലമ്പ്രദേശം, ഉൽ 32:3), ബൊസ്ര (ഏദോമിൻറെ ചെറുമക്കളിൽ ഒരാളുടെ പേരാണിത് - ഉൽ 36:33) എന്നീ പേരുകൾ ഉണ്ട്. ഏദോമിൻറെ വാസസ്ഥലത്തിൻറെ നാശത്തെ പറ്റിയുള്ള പ്രവചനം:
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നത് പോലെയും അത്തിക്കായകൾ വാടി പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
Isa 34:4 And all the host of heaven shall be dissolved, and the heavens shall be rolled together as a scroll: and all their host shall fall down, as the leaf falleth off from the vine, and as a falling fig from the fig tree.
യെശ 34:5 എന്‍റെ വാള്‍ സ്വര്‍ഗത്തില്‍ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്‍ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
Isa 34:5 For my sword shall be bathed in heaven: behold, it shall come down upon Idumea (Edom), and upon the people of my curse, to judgment.
ഇവിടെ ഏദോം എന്നതിന് പകരം ഇദൂമിയ എന്ന് എഴുതിയിരിക്കുന്നത് ബോധപൂർവമായ തട്ടിപ്പാണ്. ഹീബ്രൂ വേദപുസ്തകത്തിൽ 100 തവണ אדום (ഏദോം, സ്ട്രോങ്സ് നിഘണ്ടുവിൽ H123) എന്ന് എഴുതിയിരിക്കുന്ന ഈ വാക്കിന് പ്രവചനപുസ്തകങ്ങളിൽ മാത്രം ഇദൂമിയ എന്ന പേര് ഇട്ടത് ഈ പ്രവചനം നിറവേറി എന്ന സത്യത്തിൽ നിന്നും വായനക്കാരൻറെ ശ്രദ്ധ തെറ്റിക്കുവാനാണ്. (ഇദൂമിയ എന്നത് ഗ്രീക്ക് വാക്കാണ്, ഹീബ്രു അല്ല.)
യെശ 34:6 യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പിനാലും തന്നേ; യഹോവയ്ക്ക് ബൊസ്രയില്‍ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
Isa 34:6 The sword of the LORD is filled with blood, it is made fat with fatness, and with the blood of lambs and goats, with the fat of the kidneys of rams: for the LORD hath a sacrifice in Bozrah, and a great slaughter in the land of Idumea.
ഈ പ്രവചനം നിറവേറി എന്ന് വേദപുസ്തകം:
മലാ 1:3 എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്‍റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി (ഭൂതകാലം) അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്ക് കൊടുത്തിരിക്കുന്നു.
Mal 1:3 And I hated Esau, and laid his mountains and his heritage waste for the dragons of the wilderness.
യിസ്രായേലിനെയും യെഹൂദയെയും പ്രവാസികളായി (ബാബിലോണിലേക്ക്) പിടിച്ചുകൊണ്ടുപോയ സമയത്ത് ഏദോമ്യർ യെരൂശലേം പട്ടണത്തിൽ പ്രവേശിച്ചതും അവരുടെ കഷ്ടതയിൽ സന്തോഷിച്ചതും, രക്ഷപെട്ട് ഓടിയവരുടെ വഴി തടഞ്ഞതുമാണ് യഹോവയുടെ ഏദോമിനോടുള്ള കോപത്തിന് കാരണം എന്ന് ഓബദ്യാവിൻറെ പുസ്തകത്തിൽ കാണാം (ഓബ 1:11-14)

ഏദോമും ബൊസ്രയും നാശമായതിനെ പറ്റിയുള്ള വിവരണം യെശ 63ൽ വായിക്കാം. (ആ അദ്ധ്യായം തീർച്ചയായും വായിച്ചിരിക്കണം, വെളിപ്പാട് മനസ്സിലാക്കുവാൻ അത് സഹായകമാണ്.)

യിസ്രായേലിനെ ബാബിലോണിലേക്ക് പ്രവാസികളായി പിടിച്ചുകൊണ്ടുപോയതിന് ശേഷം, നെബൂഖദ്നേസർ ഏദോമിനെ ആക്രമിച്ചു. അതിന് ശേഷം നബാത്യർ (Nabataeans) ഏദോമിനെ കീഴ്പെടുത്തി, അവരെ നാട്ടിൽ നിന്നും തുരത്തി. ഏദോം നാശമായ ശേഷം ബാക്കിയായ ഏദോമ്യർ യിസ്രായേലിൻറെ തെക്കുഭാഗത്തേക്ക്
കുടിയേറി. അവരിൽ ചിലർ യെഹൂദ മതം സ്വീകരിച്ചു. അവരാണ് പുതിയനിയമത്തിൽ ഹെരോദ്യർ എന്ന് അറിയപ്പെട്ടിരുന്നത്. ഹെരോദ്യരിൽ പെട്ടതാണ് ഹെരോദാവിൻറെ രാജവംശം. കി.പി.70ൽ റോമർ യെരൂശലേമിനെ വളഞ്ഞപ്പോൾ ഏകദേശം 20,000 ഹെരോദ്യർ റോമിന് അനുകൂലമായും പ്രതികൂലമായും രാഷ്ട്രീയ ചൂതുകളികൾ കളിച്ചു. ഏതായാലും, ഇപ്പോൾ ഹെരോദ്യർ എന്ന ഏദോമ്യർ എവിടെയും ഇല്ല. കണ്ണിൽകണ്ടവരെയെല്ലാം ഏദോമ്യരായി മുദ്രകുത്തുന്ന കള്ളപ്രവാചകരുടെ ഭാവനാവിലാസങ്ങളിൽ ഒഴികെ. ഏദോമ്യർ എവിടെയും ഒളിഞ്ഞിരുപ്പില്ല. ഏദോമ്യർ ഇപ്പോഴും ഉണ്ടെന്ന് പറയുന്നവരെ വിശ്വസിക്കുന്നതിനേക്കാൾ ഡിങ്കൻ ദൈവമാണെന്ന് പറയുന്നവരെ വിശ്വസിക്കുന്നതാണ് ബുദ്ധി!

ക്രിസ്തുവിന് 200 മുതൽ 600 വർഷങ്ങൾക്ക് മുമ്പ് ഏദോം നാശമായപ്പോൾ:
  • ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും ഗ്രഹങ്ങളും) അലിഞ്ഞുപോയോ?
  • ആകാശം ഒരു ചുരുള്‍ പോലെ ചുരുണ്ടുപോയോ?
  • ആകാശത്തിലെ  സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോയോ?
  • ഈ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സംഭവിച്ചെങ്കിൽ ഇപ്പോഴുള്ള ആകാശവും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും എവിടെ നിന്നും വന്നു?
ദൈവം മനുഷ്യരെ ശിക്ഷിക്കും, പക്ഷേ, നീചരായ മനുഷ്യർ കരുതുന്നത് പോലെ ആരെയെങ്കിലും ഉന്മൂലനാശം ചെയ്താലേ ദൈവത്തിന് ഉറക്കം വരൂ എന്നില്ല. ആർക്കെങ്കിലും ദോഷം വരുന്ന പ്രവചനങ്ങൾ എപ്പോഴും അക്ഷരംപ്രതി നിറവേറ്റപ്പെടില്ല, ദൈവകോപത്തിന് പാത്രരായവർ എത്ര മഹാപാപികളായിരുന്നാലും അവരെപരിപൂർണ്ണമായി നിഗ്രഹിച്ചാലേ അടങ്ങൂ എന്ന പിടിവാശി ദൈവത്തിനില്ല. ദൈവം വിശുദ്ധർക്കും പാപികൾക്കും പിതാവാണ്. പിതാവ് മക്കളെ താക്കീത് ചെയ്യും, പക്ഷേ, താക്കീത് അക്ഷരാർത്ഥത്തിൽ നിറവേറ്റില്ല.
(അപ്പോൾ, ജലപ്രളയത്തിൽ ലോകത്തെ മുഴുവൻ നശിപ്പിച്ചില്ലേ? എന്ന് ചോദിച്ചേക്കാം. വിസ്താരഭയം നിമിത്തം അതിനെപ്പറ്റി ഇവിടെ വിശദമായി എഴുതുന്നില്ല. നോഹ ആദ്യമായി ഉണ്ടാക്കിയ പെട്ടകത്തിൽ കയറി ആയിരിക്കാം അൻറാർട്ടിക്കയിൽ നിന്നും പെൻഗ്വിനുകളും ഉത്തരധ്രുവത്തിൽ നിന്നും ഹിമക്കരടികളും, ന്യൂസിലാൻറിൽ നിന്നും കിവികളും, ആസ്ട്രേലിയയിൽ നിന്നും കംഗാരുക്കളും മധ്യപൂര്‍വ്വേഷ്യയിൽ നോഹയുടെ അടുത്തെത്തിയത് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. ജലപ്രളയത്തിന് ശേഷമാണ് ഭൂമി ഭൂഖണ്ഡങ്ങളായി പിളർന്നത് എന്ന് ഉൽ 10:25ലെ പെലെഗിനെ പറ്റിയുള്ള പരാമർശം ഉപയോഗിച്ച് സമർത്ഥിക്കുന്നവർക്ക് ഭൂഗർഭശാസ്തം അശ്ശേഷം അറിയില്ല.)

കേരളത്തിൻറെ അത്രയും വിസ്തീർണ്ണം മാത്രമുള്ള ഏദോമിനെ നശിപ്പിക്കുവാൻ നക്ഷത്രരാശികളെയും പ്രപഞ്ചത്തെ മുഴുവനും നശിപ്പിക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കുവാൻ ആൽബെർട്ട് ഐൻസ്റ്റീൻറെയും ഐസക്ക് ന്യൂട്ടൻറെയും ബുദ്ധിശക്തി വേണ്ട, സാമാന്യബുദ്ധി മതി. വേദപുസ്തകത്തിൽ ശിക്ഷയെ പറ്റിയുള്ള മുന്നറിയിപ്പുകൾ അതിശയോക്തികളും അത്യുക്തികളും ചേർത്താണ് അവതരിപ്പിച്ചിട്ടുള്ളത്. ദൈവം സ്നേഹമാണ്, രക്തദാഹിയോ പ്രതികാരദാഹിയോ അല്ല എന്ന് മനസ്സിലാക്കിയാൽ ഈ അത്യുക്തികൾക്ക് പിന്നിലുള്ള സത്യം മനസ്സിലാകും.

യേശു തിരികെ വരുമ്പോൾ ഭൂമിയെയും ആകാശത്തെയും മുഴുവൻ അക്ഷരശഃ നശിപ്പിക്കും എന്ന ധരിച്ചിരിക്കുന്നവരോട് ചില ചോദ്യങ്ങൾ:
  • ലോകാവസാനം സംഭവിക്കുമ്പോൾ “യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ” (മത്താ 24:16) എന്ന് യേശു പറഞ്ഞതിനെ പറ്റി എപ്പോഴെങ്കിലും ഗൌരവമായി ചിന്തിച്ചിട്ടുണ്ടോ?
  • ഭൂമി മുഴുവൻ നശിപ്പിക്കപ്പെടുമെങ്കിൽ മലകളിലേക്ക് ഓടിപ്പോയിട്ട് പ്രയോജനമുണ്ടോ?
  • ഭൂമിയുടെ മറ്റ് സ്ഥലങ്ങളിലുള്ളവർ, വിശേഷിച്ചും മലകൾ ഇല്ലാത്ത സമതലങ്ങളിലുള്ളവർ എന്ത് ചെയ്യണം?
ഉത്തരങ്ങൾ നിങ്ങൾക്ക് വിടുന്നു.

നമ്മളാണ് ജീവജലത്തിൻറെ നദി.

വെളി 22:1 ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന പളുങ്ക് പോലെ ശുഭ്രമായ ജീവജലത്തിന്‍റെ നദി അവന്‍ എന്നെ കാണിച്ചു.
Rev 22:1 And he shewed me a pure riverG4215 of waterG5204 of lifeG2222, clear as crystal, proceeding out of the throne of God and of the Lamb.
ഈ വചനത്തിൽ “ജീവൻ” (life) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് - ζωή (dzo-ay', സ്ട്രോങ്സ് നിഘണ്ടുവിൽ G2222), ζάω (dzah'-o, G2198, ജീവനുള്ള) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്.  ഇപ്പോൾ ഈ വാക്കുകൾ വരുന്ന മറ്റൊരു വചനം പരിശോധിക്കാം.
യോഹ 7:38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ (നെഞ്ചിൽ) നിന്നും തിരുവെഴുത്ത് പറയുന്നത് പോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും.
Joh 7:38 He that believeth on me, as the scripture hath said, out of his belly shall flow riversG4215 of livingG2198 waterG5204.
ലോകാവസാനത്തിന് ശേഷമല്ല, ഇപ്പോഴാണ് നമ്മൾ യേശുവിൽ വിശ്വസിക്കുന്നത്. നിങ്ങളുടെ, നമ്മളുടെ ഉള്ളിൽ നിന്നുമാണ് ജീവജലത്തിൻറെ നദി ഒഴുകേണ്ടത്, ഒഴുകുന്നത്. നിങ്ങളുടെ ഉള്ളിൽ നിന്നും ജീവജലത്തിൻറെ നദി ഒഴുകുവാൻ ഭൂമിയെയും ആകാശത്തെയും ചുട്ടെരിക്കേണ്ട ആവശ്യമില്ല.

നിങ്ങളാണ് ദൈവത്തിൻറെ ആലയം (2കൊരി 6:16), ദൈവം അവിടത്തെ ആലയത്തിൽ, അവിടത്തെ സിംഹാസനത്തിൽ ആസനസ്തനായിരിക്കുന്നു (സങ്കീ 11:4). നിങ്ങളാണ് ദൈവത്തിൻറെ സിംഹാസനം. നിങ്ങളാകുന്ന സിംഹാസനത്തിൽ നിന്നുമാണ് ജീവജലത്തിൻറെ നദി ഒഴുകുന്നത്. ഒഴുകുന്ന ജലം പുതിയ യെരൂശലേമിൽ തളംകെട്ടി കിടക്കുന്നില്ല, അത് പുറത്തേയ്ക്ക് ഒഴുകും. നഗരത്തിന് പുറത്ത് നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കൊലപാതകികളും വിഗ്രഹാരാധകരും ... ഉണ്ട് എന്ന് നമ്മൾ കണ്ടു. അവർക്ക് എന്ത് സംഭവിക്കും എന്ന് നോക്കാം:
വെളി 22:14 ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കുവാനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍. Rev 22:14 Blessed are they that do his commandments, that they may have right to the tree of life, and may enter in through the gates into the city.
നിങ്ങളുടെ നെഞ്ചിൽ നിന്നും ഒഴുകുന്ന ജീവജലത്തിലാണ് നഗരത്തിൻറെ കവാടത്തിന് പുറത്തുള്ള പാപികൾ തങ്ങളുടെ വസ്ത്രങ്ങളെ അലക്കി, വിശുദ്ധിയുടെ വസ്ത്രം അണിഞ്ഞുകൊണ്ട്, ജീവവൃക്ഷത്തിൽ പങ്കാളികളാകുവാൻ ഉള്ളിൽ വരേണ്ടത്.

ജീവജലത്തിൻറെ നദി എന്ന ആശയത്തിന് യോഹന്നാന് പ്രചോദനമായത് യെഹെസ്കേൽ അദ്ധ്യായം 47 ആണ്.
യെഹ 47:8 ... ഈ ജലം കിഴക്കേ അതിർത്തിയിലേക്ക് പുറപ്പെട്ട് സമതലത്തിലൂടെ ഒഴുകി കടലില്‍ വീഴുന്നു; ഒഴുകിച്ചെന്ന് കടലില്‍ ചേരുന്ന ജലം അതിലെ ജലം ശുദ്ധമാക്കും.
Eze 47:8 Then said he unto me, These waters issue out toward the east country, and go down into the desert, and go into the sea: which being brought forth into the sea, the waters shall be healed.
നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും പുറപ്പെടുന്ന ജീവജലം ഭൂമിയെ ശുദ്ധമാക്കട്ടെ.

പുതിയ യെരൂശലേം എന്താണെന്നും, ജീവവൃക്ഷം എങ്ങനെയാണ് പുത്രത്വമാകുന്നത് എന്നും കർത്താവ് തിരുമനസ്സായായാൽ പിന്നീട് എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment